തൃശൂർ പൂരത്തിന് പഴുതടച്ച സുരക്ഷ ഒരുക്കി പൊലീസ്. പൂരം മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. സുരക്ഷിതമായി പൂരം നടത്തുന്നതിൻ്റെ ഭാഗമായി രണ്ടുമാസം മുമ്പ് തന്നെ വിവിധതലത്തിൽ യോഗം നടന്നതായി ഡിജിപി പറഞ്ഞു. സുരക്ഷയ്ക്കായി നിർണായക സ്ഥലങ്ങളിൽ പരിചയസമ്പന്നരായ ഡിവൈഎസ്‌പിമാർ ഉണ്ടാകും. ഇവർക്കൊപ്പം മുതിർന്ന ഇൻസ്പെക്ടറെയും നിയോഗിക്കും. ലഹരിക്കെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകസംഘത്തെ നിയോഗിക്കും. ആദ്യമായാണ് ലഹരി ഉപയോഗം തടയാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. വെടിക്കെട്ട് സ്ഥലം ഡിജിപി പരിശോധിച്ചു വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്ത് ഡിജിപി ഷെയ്ക്‌ക് ദർവേഷ് സാഹിബ് പരിശോധന നടത്തി. വെടിക്കെട്ടിന്റെ ഫയർ ലൈനായി നിശ്ചയിച്ച മേഖലയും പൂരം വരുന്ന മേഖലകളും പരിശോധിച്ചു. പാറമേക്കാവിൻ്റെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലവും തിരുവമ്പാടിയുടെ വെടിക്കെട്ട് സ്ഥലവും സന്ദർശിച്ചു. തിരുവമ്പാടി—പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ. എം ബാലഗോപാൽ, കെ ഗിരീഷ് കുമാർ, ഉത്തരമേഖലാ ഐ ജി രാജ്‌പാൽമീണ, ഡിഐജി എസ് ഹരിശങ്കർ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, റൂറൽ എസ്‌പി ബി
കൃഷ്ണകുമാർ, തൃശൂർ എസിപി സലീഷ് എൻ ശങ്കരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു