തൃശൂർ:കോൺഗ്രസ് നേതാവ് എ ആർ രാധാകൃഷ്‌ണൻ നേതൃത്വത്തിൽ മാള കുരുവിലശേരി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പാ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടാം പ്രതി ബാങ്ക് സെക്രട്ടറിയായിരുന്ന കുറിവിലശേരി കപ്ലിയത്ത് വീട്ടിൽ കെ ബി സജീവനെയാണ് റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒന്നാം പ്രതി രാധാകൃഷ്ണൻ ഒളിവിലാണ്.അംഗങ്ങളുടെ പേരിൽ വ്യാജ രേഖ നിർമിച്ചും ബന്ധുകൾക്ക് അനധികൃതമായി വായ്‌പ നൽകിയും 2.97 കോടി രൂപയാണ് തട്ടിയത്. ജില്ലാ സഹകരണ ജോ.ഡയറക്ടർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2011 ഡിസംബർ മൂന്ന് മുതൽ 2019 നവംബർ അഞ്ച് വരെ ബാങ്ക് പ്രസിഡന്റായിരുന്ന രാധാകൃഷ്‌ണൻ, അസി.സെക്രട്ടറിയായിരുന്ന സജീവൻ, ജൂനിയർ ക്ലർക്കായിരുന്ന ടോജോ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഒരേ സർവേ നമ്പറിലുള്ള ഭൂമിക്ക് മതിപ്പുവില അധികമായി രേഖപ്പെടുത്തി വായ്‌പ അനുവദിച്ചു. പല വായ്‌പകളിലും വസ് പരിശോധനാ റിപ്പോർട്ടും ലീഗൽ അഡ്വൈസറുടെ റിപ്പോർട്ടുമില്ല. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തും മാനദണ്ഡങ്ങൾ ലംഘിച്ച് വായ്‌പകൾ നൽകിയെന്നാണ് കേസ്. ഈടു നൽകിയ ഭൂമിക്ക് മാനദണ്ഡപ്രകാരം വസ്‌തുവിൻ്റെ മതിപ്പുവിലയുടെ പകുതി
സംഖ്യമാത്രമേ വായ്‌പ അനുവദിക്കാവൂ. രാധാകൃഷ്‌ണൻ പ്രസിഡൻ്റായിരുന്ന കാലത്ത് ഇത് ലംഘിച്ച് കോടികളാണ് വായ്‌പ നൽകിയത്. 20 ലക്ഷം വീതം മൂന്നു വായ്‌പകളിലായി 60 ലക്ഷം അനുവദിച്ച ഫയലിൽ വസ്‌തുവിൻ്റെ മതിപ്പുവില രേഖപ്പെടുത്തിയിട്ടില്ല. വസ്തു ഉടമയെ വായ്‌പയിൽ കക്ഷി ചേർത്തിട്ടുമില്ല. മറ്റൊരു വസ്തു ഈടായി സ്വീകരിച്ച് ആറുപേർക്ക് 20 ലക്ഷം രൂപ അനുവദിച്ചു. ഈട് വസ്തുവിന് 1.62 കോടിയാണ് മതിപ്പുവില. ഇതിൻ്റെ പകുതിയായ 81.20 ലക്ഷമേ വായ്‌പ അനുവദിക്കാവൂ. എന്നാൽ 1.20 കോടി രൂപ അനുവദിച്ചു. 2024 ഡിസംബറിൽ മാള പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.


