തൃശൂർ: പെരുമ്പിലാവിലെ അക്ഷയ് കൊലപാതകത്തിന് പിന്നിൽ കാരണം റീൽസ് സംബന്ധിച്ചുള്ള തർക്കം. കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായിട്ടുണ്ട്.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീടുള്ള അന്വേഷണത്തിലാണ് യഥാർത്ഥ വിവരം പുറത്തുവന്നത്. അക്ഷയ്ക്ക് താല്പര്യമില്ലാത്തവർക്കൊപ്പം ലിഷോയും മറ്റൊരു സുഹൃത്തായ ബാദുഷയും ചേർന്ന് റീൽസ് ചിത്രീകരിച്ചു. ഇതിനെ ചൊല്ലി സോഷ്യൽമീഡിയയിലൂടെ വാക്കു തർക്കമായി. ഇതു ചോദ്യം ചെയ്യാൻ എത്തിയപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അക്ഷയും ഭാര്യ നന്ദനയുമൊന്നിച്ച് ലിഷോയിയുടെ വീട്ടിൽ എത്തിയത്. ഈ സമയം ലിഷോയിയുടെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. റീൽസ് ചെയ്ത കാര്യം ചോദ്യം ചെയ്തതോടെ ഇവർതമ്മിൽ വാക്കുതർക്കമായി. വീടിനു മുന്നില്‍ ഉണ്ടായിരുന്ന കാര്‍ അക്ഷയ് തല്ലിത്തകർത്തു. പിന്നാലെ ബാദുഷയും ലിഷോയും ചേര്‍ന്ന് വാളെടുത്ത് അക്ഷയെ വെട്ടി. വെട്ടേറ്റ അക്ഷയ് രക്തത്തില്‍ക്കുളിച്ച് വീടിനു പുറത്തേക്കോടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്. ബാദുഷയ്ക്കും പരിക്കേറ്റു. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.


