ഇന്ന് സി.വി. ശ്രീരാമന്റെ ജന്മവാര്‍ഷികദിനം.
സി വി ശ്രീരാമന്റെ ഓർമവെട്ടങ്ങൾ പലരിലായി പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു.
കോടതിയിൽ കേസിൽ തോൽക്കുന്ന വക്കീൽ ശ്രീരാമൻ ,
പിന്നൊരിക്കൽ കേസ് തോറ്റുപോയതിനാൽ പ്രതിക്കു സ്വന്തം പോക്കറ്റിലെ ചില്ലറകൾ എണ്ണിയെടുത്തു ആഹാരം വാങ്ങിനൽകുന്ന,നമുക്കു നിന്റെ പണം ഒന്നും ഇല്ലാതെ നേരെ ഹൈക്കോടതിയിൽ അപ്പീൽ പോകാം എന്ന് ആദ്യം ഉറപ്പുപറയുന്ന ശ്രീരാമൻ വക്കീൽ ആണ് അതിൽ മുഖ്യൻ .
മറ്റൊരിക്കലോ മേലാകെ മുറിവും ചതവുമായി പാതിരാത്രിക്ക് കഥാകൃത്തായ എൻ. രാജന്റെ അച്ഛനെ കാണാൻ വരുന്ന പഞ്ചായത്ത് പ്രസിഡന്റോ ബ്ലോക്ക് പ്രസിഡന്റോ ആയിരുന്ന ശ്രീരാമൻ .മറ്റൊരിക്കൽ കേരളവര്മയുടെ കോളേജ് ഡേ ഉത്ഘാടനത്തിനു വിശിഷ്ടാതിഥിയെ
ക്കിട്ടാതെ കഥാകാരൻ നട്ടപ്പാതിരക്കു സി വി ശ്രീരാമന്റെ വീട്ടിൽ തേടി എത്തുമ്പോൾ കഴുത്തിൽ മഫ്ളർ ഒക്കെ ചുറ്റി ജാപ്പനീസ് നോവൽ വായിച്ചു ഉറങ്ങാതെ ഇരിക്കുന്ന ശ്രീരാമൻ ,കാര്യം പറഞ്ഞപ്പോൾ അതിനു എന്താ രാവിലെ ഞാൻ അങ്ങ് എത്താമല്ലോ എന്ന് ഉറപ്പും നൽകി .എന്താ ഇത്ര വൈകി വിളിച്ചത് എന്തേലും പ്രശ്നം ഉണ്ടോ എന്നീ വക ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല .അതേ എൻ രാജന്റെ ഓർമ്മതണലിൽ ഇതായിരുന്നു സി. വി ശ്രീരാമൻ.
എഴുത്തുകാരി സി. എസ് ചന്ദ്രികയുടെ ഓർമ്മയിൽ തന്നെക്കുറിച്ചും കഥ എഴുതി വിസ്‌മയിപ്പിച്ച ആളാണ് ശ്രീരാമൻ ,എന്നാൽ എഴുത്തുകാരി സ്വന്തം ആവലാതികൾ ഒന്നും അദ്ദേഹവുമായി ഒരിടത്തും പങ്കുവെച്ചിട്ടില്ല ,സ്വതവേ ഉള്ള നിരീക്ഷണബോധം ആവാം ആ കഥയെ ഇന്നും തന്റെ ഇഷ്ട്ട കഥയായി ചന്ദ്രിക ചേർത്തുപിടിക്കുന്നത്.
ബംഗാളിൽ ഏതോ മലയാളി കൂട്ടായ്മയുടെ പ്രധാന അതിഥി ആയി ശ്രീരാമൻ എത്തുന്നു. ഇടുങ്ങിയ ആ തെരുവുകളിൽ ഒരിക്കൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അവിടത്തെ സങ്കീർണ്ണമായ
അഭയാർഥി ക്യാമ്പുകളിൽ ജോലി നോക്കിയ ചുറ്റുവട്ടം ആയിരുന്നു വാസ്തുഹാര. ആ പ്രദേശങ്ങളിൽ നിന്ന് ഇനിയും ഒരുപാട് കഥകൾ അദേഹത്തിനു പറയാൻ ബാക്കിയുണ്ടായിരുന്നു.
ഇടുങ്ങിയ ചേരികളിൽ ഉണ്ടുറങ്ങിയ എത്രയോ പേര് അവരുടെ ജീവിതം പങ്കു വെച്ചിരിക്കാം നമ്മുടെ പ്രിയപ്പെട്ട കഥാകാരനോട്.
അങ്ങനെ ഒരാൾ ആയിരുന്നു ലക്ഷ്മി. ലക്ഷ്മിയെതേടി ആ ചേരികളിൽ അദ്ദേഹം എത്തിയപ്പോഴേക്കും അവൾ ഈ ലോകം വിട്ടിട്ട് ഏറെക്കാലം ആയിരുന്നു. ഭിത്തിയിൽ ഇരുന്ന ആ കുഞ്ഞുമോളുടെ ഫോട്ടോ നോക്കി അവളുടെ അച്ഛനും അമ്മയും നിലവിളിച്ചപ്പോൾ ശ്രീരാമൻ ആ കുട്ടിയെ തന്റെ ഉള്ളിൽ ഓർമ്മകൾ കൊണ്ട് കെട്ടി ഇട്ടിരുന്നു എന്നോർക്കുമ്പോഴാണ് ചുറ്റുപാടുകൾ അദ്ദേഹത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് മനസിലാകുന്നത്.
അനന്തമായ യാത്രകളും ഓര്‍മ്മകളും ചരിത്രവും രാഷ്ട്രീയവും ഇഴപിരിയുന്ന കഥാപരിസരത്തിലൂടെയാണ് സി .വി ശ്രീരാമന്റെ കഥാലോകം മുന്നേറുന്നത് .ആധുനികതയുടെ അതിപ്രസരം ഇല്ലാതെ ഒഴുക്കോടെ അദ്ദേഹം നമ്മുടെ തൊട്ടു മുന്നിലിരുന്നു കഥപറഞ്ഞു .മലയാളിത്തം മാത്രമായിരുന്നില്ല കഥാശീലം ,അതിൽ ബംഗാളിലെയും ഒറീസയിലെയും തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മനുഷ്യർ അവരുടെ ജീവിതം നമ്മളോടും പങ്കുവെച്ചു .അങ്ങനെ നോക്കുമ്പോൾ സി വി ശ്രീരാമൻ ഭാരതീയമായാണ് കഥ പറഞ്ഞു പോയത് .
എഴുത്തുകാരന് രാഷ്ട്രീയവും വേണമെന്ന് പറഞ്ഞ ശ്രീരാമൻ സജീവ രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിൻ്റെ പ്രചാരണ സ്വഭാവം ഒഴിവാക്കി സർഗ്ഗ രചകളിൽ സത്യസന്ധത പുലർത്തി; അഭിഭാഷകനായും സാധാരണക്കാർക്കൊപ്പം ജീവിച്ചു .നീണ്ട പതിനാറു വർഷങ്ങൾക്കിപ്പുറവും അദ്ദേഹം വായിക്കപ്പെടുന്നു,ഏറെ ആർജ്ജവത്തോടെ പുതു തലമുറ അദ്ദേഹത്തെ പഠിക്കുന്നു .അനായാസേന മരണം’, ‘വാസ്തുഹാര’ ‘റെയിൽവേ പാളങ്ങൾ’, ‘ഒട്ടുചെടി’, ‘ചിദംബരം’ ‘പുരുഷാർത്ഥം’, ‘പൊന്തൻമാട’, ‘ശീമതമ്പുരാൻ’, ‘ക്ഷുരസ്യധാര’, ഉര്‍ളോസ്, തീര്‍ത്ഥക്കാവടി, ചക്ഷുഃശ്രവണഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, സൂനിമാ, ഇഷ്ടദാനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്.
മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി. അരവിന്ദൻ (വാസ്തുഹാര; ചിദംബരം), കെ.ആർ. മോഹനൻ (പുരുഷാർത്ഥം), ടി.വി. ചന്ദ്രൻ (പൊന്തൻമാട + ശീമതമ്പുരാൻ) എന്നിവർ ശ്രീരാമന്റെ അഞ്ചു കഥകൾക്ക് നാലു ചലച്ചിത്രങ്ങളായി ദൃശ്യാവിഷ്കാരം നൽകിയിട്ടുണ്ട്.
ഇംഗ്ലീഷിലും ജർമ്മനിലും നിരവധി ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.