തൃശൂർ:പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ ജാഗ്രതയോടെ തൃശൂർ സിറ്റി പൊലീസ്. പുതുവത്സരാഘോഷത്തിന്റെ മറവിൽ അക്രമം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം എന്നിവ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ജില്ലയിലൊട്ടാകെ മുഴുവൻ പൊലീസുദ്യോഗസ്ഥരെയും ഡ്യൂട്ടികൾക്കായി വിന്യസിച്ചു. അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
അനുമതി വാങ്ങാതെയും ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കാൻ പാടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകൾ നടത്തും. ന്യൂ ഇയർ പാർടികളിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്താൻ ഷാഡോ പൊലീസിനെ വിന്യസിക്കും. ബാറുകളിലും മറ്റ് മദ്യവിൽപ്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവിൽപ്പന അനുവദിക്കില്ല. വ്യാജ മദ്യം, വ്യാജ കള്ള് എന്നിവയുടെ വിൽപ്പന കണ്ടെത്താൻ ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. നഗരത്തിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പാക്കാൻ പ്രത്യേക മേഖലകളാക്കി തിരിച്ച് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് കാമറ സംവിധാനം ശക്തമാക്കി.
തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 300ൽ അധികം സിസിടിവി കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പൊലീസ് കൺട്രോൾ റൂമിൽ സജ്ജമാക്കി. റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി വാഹന പരിശോധന ഊർജിതമാക്കും. പള്ളികളിലും ആരാധനാലയങ്ങളിലും രാത്രി പ്രാർഥന ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും. രാത്രിസമയത്ത് വീടുപൂട്ടി പ്രാർഥന ചടങ്ങുകളിലും ആഘോഷപരിപാടികളിലും പങ്കെടുക്കാൻ പോകുന്നവർ വീടിനകത്തെ വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
മയക്കുമരുന്ന് ഉൾപ്പെടെയുള്ള അനധികൃത ലഹരിവിൽപ്പനയും ഉപയോഗവും ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നാർക്കോട്ടിക് സെൽ നമ്പരായ 9497979794, 9797927797 എന്നീ നമ്പരുകളിലോ അറിയിക്കണം. അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിലോ വിളിക്കാം.
