തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന താലപ്പൊലി മഹോത്സവം പതിവുപോലെ നടക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് സ്ഥാനമില്ലെന്നും ജനുവരി 14 മുതൽ നാല് ദിവസങ്ങളിലായി തന്നെ താലപ്പൊലി നടക്കുമെന്നും ദേവസ്വം ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
താലപ്പൊലിയുമായി ബന്ധപ്പെട്ട് ചില സംഘടനകൾ ആഘോഷങ്ങൾ നടത്തുന്നതും, ഇക്കാര്യം പറഞ്ഞ് പണപ്പിരിവ് നടത്തുന്നതും ശ്രദ്ധയില്പെട്ടതിനെത്തുടർന്നാണ് ദേവസ്വം വിശദീകരണവുമായി രംഗത്തെത്തിയത്. ദേവസ്വം നേരിട്ടാണ് താലപ്പൊലി ഉത്സവം നടത്തുന്നത് എന്നതിനാൽ മറ്റ് സംഘടനകൾക്കോ കൂട്ടായ്മകൾക്കോ പണം പിരിക്കാനോ മറ്റും അനുവാദമില്ലെന്ന് ദേവസ്വം അറിയിച്ചു. ഇത്തരം നടപടികൾക്കെതിരെ നിയമസനടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പിൽ ദേവസ്വം അറിയിച്ചു. തുടർന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായ എം.ആർ. മിനികൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.



