മുംബൈ മലാഡ് സ്വദേശിക്ക് ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ ലഭിച്ച സംഭവത്തിൽ നിർണായക വിവരവുമായി പൊലീസ്. ‘യമ്മോ’ ഐസ്ക്രീമിന്റെ പുണ ഫാക്ടറിയിലെ ജീവനക്കാരന്റേതാണ് ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ എന്നാണ് പൊലീസ് പറയുന്നത്. ഐസ്ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം വിവാദമായതോടെയാണ് ഫാക്‌ടറിയിൽ പൊലീസ് വിശദമായ പരിശോധന നടത്തിയത്. ഇതോടെ കൈവിരലിന് സാരമായി പരുക്കേറ്റ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു. വിരൽ ജീവനക്കാരന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിൽ ഐസ്ക്രീം നിർമിച്ചതായി തെളിഞ്ഞതിനെ തുടർന്ന് പരിശോധന നടത്തുമെന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിൽ ഐസ്ക്രീം നിർമിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ‘യമ്മോ ഐസ്ക്രീ’മിൻ്റെ ലൈസൻസ് ഭക്ഷ്യസുരക്ഷ അതോറിറ്റി റദ്ദാക്കിയിരുന്നു. വിശദമായ പരിശോധന കമ്പനിയിലും പരിസര പ്രദേശത്തും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തുകയും ചെയ്തിരുന്നു.
മലാഡ് സ്വദേശിയായ ഡോക്ടർ ബ്രെൻഡൻ ഫെറോ ഓൺലൈൻ വഴി ഓർഡർ ചെയ്‌ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. ഐസ്ക്രീം പാത്രത്തിലേക്ക് എടുക്കുന്നതിനിടെയാണ് വലിയൊരു കഷ്ണം കിടക്കുന്നത് കണ്ടത്. അണ്ടിപ്പരിപ്പോ മറ്റോ ആകുമെന്നാണ് ഫെറോ ആദ്യം വിചാരിച്ചത്. പക്ഷേ പതിവിലും നീളം തോന്നിയതോടെ വശങ്ങളിൽ നിന്നും ഐസ്ക്രീം നീക്കി നോക്കുകയായിരുന്നു. നഖത്തോട് കൂടിയ വിരൽ കണ്ട ഫെറോ നടുങ്ങി. എന്തോ ഭാഗ്യത്തിനാണ് താൻ നേരെ ഐസ്ക്രീം കോരി കഴിക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, നേരിട്ടുണ്ടാക്കിയ ഐസ്ക്രീം അല്ല ഇതെന്നും ഇടനിലക്കാരൻ വഴി ശേഖരിച്ചതാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഇവിടെ നിന്നുള്ള ഐസ്ക്രീം ഉത്പാദനം നിർത്തിയെന്നും കമ്പനി വ്യക്തമാക്കി.