കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ എംഎൽഎക്ക് എതിരെ അധിക്ഷേപപരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്‌തു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിയെയാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.യു പ്രതിഭ ഇന്നലെ കായംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ടത്തി നൽകിയ പരാതിക്ക് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങൾ വഴി പങ്കുവയ്ക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ ഇർഷാദിന്റെ സ്ത്രീവിരുദ്ധ പരാമർശം. സിറ്റിംഗ് എംഎൽഎയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്‌താവന. വാക്ചാതുര്യവും ശരീരത്തിൻ്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം.
വിഷയത്തിൽ ഇർഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തിൽ നിന്നും അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇർഷാദ് പറഞ്ഞു. പരാമർശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും എതിർ സ്ഥാനാർഥി എം ലിജുവും വ്യക്തമാക്കി. എന്നാൽ, മാപ്പ് ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും വികാരാധീനയായി യു പ്രതിഭ പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.


