തൃശൂർ:പാചക വാതക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്ത് 40,000ത്തിൽ അധികം ഹോട്ടലുകൾ അടച്ചു. ബാക്കിയുള്ള ഹോട്ടൽ- റസ്റ്റോറന്റുകൾ വിഭവങ്ങൾ പകുതിയിലധികവും വെട്ടിക്കുറച്ചാണ് പ്രവർത്തിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പറഞ്ഞു. ഹോട്ടലുകൾ അടച്ചതോടെ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. അനുബന്ധ മേഖലകളിലും പ്രതിസന്ധി രൂക്ഷമാണ്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷത്തിലധികം ഹോട്ടൽ-റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. പാചകവാതക ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധത്തിനൊരുങ്ങിയത്. എന്നാൽ, സിവിൽ സപ്ലൈസ് വിഭാഗം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളെ ചർച്ചയ്ക്ക് വിളിച്ചിരിക്കയാണ്. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കേണ്ടി വരില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ഹോട്ടലുകാർ. ഇരട്ടി വില നൽകിയാലും ഗ്യാസ് സിലിണ്ടർ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകൾ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേരളത്തിലെ ഹോട്ടൽ വ്യവസായ മേഖല പൂർണമായും സ്‌തംഭിക്കും.


