തൃശൂർ:ഓഫീസിന്റെ നിയന്ത്രണം ഇവൻ്റ് മാനേജ്മെന്റ് ഏജൻസിയെ ഏൽപ്പിച്ച് മേയർ ഡോ. നിജി ജസ്റ്റിൻ. കോൺഗ്രസ് പാർലമെന്ററി പാർടിയെ തള്ളിയാണ് മേയറുടെ നീക്കം. ബെല്ല ഇവന്റ്സ് എന്ന ഏജൻസിയാണ് മേയറുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നത്. സാന്‌പത്തിക തട്ടിപ്പ് കേസിൽ കെഎസ്യുവിൽ നിന്ന് പുറത്താക്കിയയാളുടേതാണ് ഏജൻസി. നിജി ജസ്റ്റിൻ മേയറായതിനു പിന്നാലെ ഓഫീസിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ മുൻ കൗൺസിലറായ സുനിൽ രാജിനെ നിയമിച്ചിരുന്നു. ഇതിനു പിന്നാലെ ‘തൃശൂർ മേയർ മീഡിയ ഗ്രൂപ്പ്’ എന്ന പേരിൽ മാധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ കൈമാറാൻ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഭരണ പരിചയമില്ലാത്ത നിജി ജസ്റ്റിൻ പാർലമെന്ററി പാർടി നേതാവായ ഡെപ്യൂട്ടി മേയർ എ പ്രസാദും സുനിൽ രാജുമായി ആലോചിച്ച് വേണം കാര്യങ്ങൾ തീരുമാനിക്കാൻ എന്ന ധാരണ മേയർ അവഗണിച്ചുവെന്നാണ് പാർലമെന്ററി പാർടിക്കുള്ളിലെ ആക്ഷേപം. കോൺഗ്രസുകാരെ തള്ളി ‘ബെല്ല ഇവന്റ്സിനെ’ കാര്യങ്ങൾ ഏൽപ്പിച്ചത് ഇതിന്റെ ഭാഗമാണെന്ന് ഒരുവിഭാഗം കൗൺസിലർമാർ പറയുന്നു. പുതിയ പിആർഒയേയും മേയർ നിയമിച്ചു. ഇതിനു പിന്നാലെ ‘പ്രസ് റിലീസ് തൃശൂർ കോർപറേഷൻ’ എന്ന പേരിൽ പുതിയ വാട്സാപ് ഗ്രൂപ്പും ഉണ്ടാക്കി. ബെല്ല ഇവന്റ്സാണ് ഈ ഗ്രൂപ്പിൻ്റെ അഡ്മിൻ. മേയറേയും പുതിയ പിആർഒയേയും അഡ്മിനാക്കി. എന്നാൽ പാർലമെന്ററി പാർടി നേതാവും ഡെപ്യൂട്ടി മേയറുമായ എ പ്രസാദിനെ ഉൾപ്പെടുത്തിയില്ല. മേയറുടെ ചേംബറിൽ വാർത്താസമ്മേളനങ്ങൾ നടക്കുമ്പോഴെല്ലാം ഇവൻ്റ് മാനേജ്മെന്റ് കന്പനിയുടെ ആളുകളുടെ സാന്നിധ്യമുണ്ട്. ഇതിൽ കോൺഗ്രസിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. എൽഡിഎഫ് കാലത്ത് ഉദ്ഘാടനം ചെയ്‌ത ഷീ ലോഡ്‌ജ് വീണ്ടും ഉദ്ഘാടനം ചെയ്‌ത പരിപാടി നടത്തിയതും ഈ ഏജൻസിയാണ്. മേയറുടെ പ്രവർത്തനം സംബന്ധിച്ച് ഭർത്താവ് ജസ്റ്റിനോട് നേതാക്കൾ പരാതി പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണം എന്ന നിലയിലാണ് പുതിയ ഗ്രൂപ്പും സംവിധാനങ്ങളും ഒരുക്കിയത്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിന്റെ പിന്തുണയാണ് മേയറുടെ നീക്കങ്ങൾക്ക് മേയറാക്കിയതെന്ന് കോൺഗ്രസ് കൗൺസിലർ തന്നെ തുറന്ന് പറഞ്ഞിരുന്നു


