തൃശൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള യാത്രയും ഇനി ഉല്ലാസകരമാക്കാം. നഗരക്കാഴ്ചകളും ആകാശവും കണ്ട് സഞ്ചരിക്കാവുന്ന പുതിയ ഡബിൾഡക്കർ ബസ് സുവോളജിക്കൽ പാർക്കിന് മുന്നിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും മന്ത്രി അഡ്വ. കെ രാജനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂരിൻ്റെ സവിശേഷതകളെയും സുവോളജിക്കൽ പാർക്കിനെയും അടയാളപ്പെടുത്തുന്ന ഡിസൈനാണ് ബസിന്. തൃശൂർ പൂരവും പുലികളിയും ചെണ്ടമേളവും പഞ്ചവാദ്യവും കഥകളിയും മോഹിനിയാട്ടവും മൃഗങ്ങളുമെല്ലാം ബസ് ഡിസൈന്റെ സവിശേഷതകളാണ്. രാവിലെ എട്ടിനും പകൽ മൂന്നിനും തൃശൂരിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്ക് ഡബിൾ ഡക്കർ ബസ് സർവീസ് നടത്തും. ബസിൽ കയറി നഗരക്കാഴ്ചകൾ കണ്ടും പാർക്കിലൂടെ സഞ്ചരിച്ചും തിരികെയെത്താം. സ്ഥിരം സർവീസ് ഉടൻ ആരംഭിക്കും. അതോടൊപ്പം നിരക്കും പ്രഖ്യാപിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡൻ്റ് മാത്യു നൈനാൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി എസ് വിനയൻ, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ഉണ്ണിക്കഷ്ണൻ, പുത്തൂർ പഞ്ചായത്തംഗം വി ആർ രമേഷ്, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ബി എൻ നാഗരാജു, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ പി എസ് പ്രമോജ് ശങ്കർ, ജയരാജ് വാര്യർ, പുത്തൂർ പള്ളി വികാരി ജോജോ പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.


