ഇരിങ്ങാലക്കുട: ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് കാട്ടൂർ സ്വദേശിയിൽനിന്ന് 1.94 കോടി രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബിയെയാണ് (25) തൃശൂർ റൂറൽ സൈബർ പോലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തത്. പരാതിക്കാരനെക്കൊണ്ട് വ്യാജ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 2025 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിനുള്ളിലാണ് ബാങ്ക് അക്കൗണ്ട് മുഖേന തുക പ്രതി കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.


