ചാലക്കുടി:നാടിനെ ഏറെ സ്നേഹിച്ച കലാഭവൻ മണി ഓർമയായിട്ട് പത്തുവർഷം പൂർത്തിയായിട്ടും മണിക്ക് ജന്മനാട്ടിൽ ഉചിത സ്മാരകമുയർന്നില്ല. സ്‌മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ നടപടികളാരംഭിച്ചെങ്കിലും എംഎൽഎയുടെയും നഗരസഭയുടെയും നിസ്സഹകരണം മൂലമാണ് സ്‌മാരകം യാഥാർഥ്യമാകാത്തത്. 2016 മാർച്ച് ആറിനാണ് മണി അന്തരിച്ചത്. ബി ഡി ദേവസി എംഎൽഎയായിരുന്ന കാലത്താണ് സ്‌മാരകത്തിന് ശ്രമം ആരംഭിച്ചത്. നഗരമധ്യത്തിൽ വിദ്യഭ്യാസ വകുപ്പിന്റെ 20 സെന്റ് സാംസ്ക്കാരിക വകുപ്പിന് കൈമാറി മൂന്ന് കോടി രൂപ അനുവദിക്കുകയം ചെയ്. എന്നാൽ അനാവശ്യ ഇടപെടലുകൾ നടത്തി നിർമാണം നീട്ടിക്കൊണ്ടുപോകാനാണ് ഇപ്പോഴത്തെ എംഎൽഎ സനീഷ്കുമാർ ജോസഫും നഗരസഭ യുഡിഎഫ് ഭരണസമിതിയും ശ്രമിച്ചത്. ഫോ-ക്ലോർ അക്കാദമിയുടെ ഉപകേന്ദ്രമായാണ് ദേശീയപാതയോരത്ത് സ്‌മാരകം വിഭാവനം ചെയ്തത്. നാടൻ കലകളുടെ പഠനം, ഗവേഷണം, പരിശീലനം എന്നിവയ്ക്ക് പ്രവർത്തിക്കാനായിരുന്നു ധാരണ. മണ്ണ് പരിശോധനയും നിർമാണോദ്ഘാടനവും നടന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കലാകാരൻമാരുടെ വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയെങ്കിലും എംഎൽഎയോ നഗരസഭയോ ആവശ്യമായ നടപടി സ്വീകരിച്ചില്ല. മണിയുടെ ഓർമയ്ക്കായി നടത്താറുള്ള അഖില കേരള ഓണംകളി മത്സരവും നിലച്ചു. കലാഭവൻ മണി സ്മാരക പാർക്കിന്റെ രണ്ടാംഘട്ട നിർമാണവും ഇനി തുടങ്ങാനായിട്ടില്ല. മുൻ എംഎൽഎയുടെയും നഗരസഭ എൽഡിഎഫ് കൗൺസിലിന്റേയും കാലത്ത് ടൂറിസം വകുപ്പ് അനുവദിച്ച മൂന്നുകോടിയും നഗരസഭയുടെ ഒരുകോടിയുമടക്കം നാലുകോടി രൂപ ചെലവിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി പാർക്ക് തുറന്ന് കൊടുത്തിരുന്നു. പിന്നീട് വന്ന യുഡിഎഫ് കൗൺസിലുകളും എംഎൽഎയും തുടർ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറായില്ല.


