തൃശ്ശൂർ: രണ്ടുയുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്ചെയ്തത്.
കുറുക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്‌മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.ഒരേസമയമാണ് അജ്‌മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പ്‌പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്‌മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് അജ്‌മൽ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.


