തൃശൂർ:തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന് മുന്നോടിയായി കെട്ടിടങ്ങളുടെ പൊളിച്ചുമാറ്റൽ പൂർത്തിയായി. കെട്ടിടാവശിഷ്ടങ്ങൾ ഉടൻ നീക്കംചെയ്യും. അവശിഷ്‌ടങ്ങൾ നിർമാണ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഡിടിഒ ടി എ ഉബൈദ് പറഞ്ഞു. ഈ മാസം അവസാനവാരത്തോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് സൂചന. നിലവിലെ സ്റ്റാൻഡ് പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടമാണ് നിർമിക്കുന്നത്. ആദ്യ നിലയിൽ ഓപ്പറേഷൻ വിഭാഗം, കാന്റീൻ, ശുചിമുറി എന്നിവ പ്രവർത്തിക്കും. കോർപറേഷൻ സ്ഥലം അനുവദിക്കുന്നതിനനുസരിച്ച് പരമാവധി പുറകിലേക്ക് നീക്കിയാണ് പുതിയ കെട്ടിടം നിർമിക്കുക. പമ്പിന് അനുവദിച്ച സ്ഥലത്തിൽ കുറച്ച് തിരിച്ചെടുക്കും. കെഎസ്ആർടിസി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ സാംസ്കാരികത്തനിമ വിളിച്ചോതുന്ന പ്രധാന കവാടമുണ്ടാകും. കോഴിക്കോട് ഭാ ഗത്തുനിന്നുള്ള ബസുകൾക്ക് ഒരു കവാടവും തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നുള്ള ബസുകൾക്ക് മറ്റൊരു കവാടവും സ്ഥാപിക്കും. രണ്ട് ഭാഗങ്ങളിലാവും ഈ ബസുകൾ നിർത്തിയിടുക. ഇതിനിടയിലാകും കാത്തിരിപ്പുകേന്ദ്രം. യാത്രക്കാർക്കായി സ്റ്റീൽ ഇരിപ്പിടങ്ങൾ ഇവിടെയുണ്ടാകും. ബസ് വിവരങ്ങളും പ്രദർശിപ്പിക്കും. നവീകരണ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പി ബാലചന്ദ്രൻ എംഎൽഎയുടെ നവകേരളം ഫണ്ടിൽ നിന്ന് ഏഴുകോടിയും എംഎൽഎ ഫണ്ടിൽ നിന്ന് 2.5 കോടി രൂപയും വിനിയോഗിക്കും. പഴയ ഗ്യാരേജ് പുതുക്കി നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനെയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിച്ച് ആകാശപ്പാത നിർമിക്കാൻ ആലോചനയുണ്ട്. മേൽക്കൂരയുള്ള പാതയാകുമിത്.


