തൃശൂർ :പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ രണ്ടേക്കറോളം വരുന്ന പാടത്തിന് തീപിടിച്ചു. ബുധൻ വൈകിട്ട് 6.30ഓടെയാണ് സംഭവം. ഉണങ്ങിക്കിടന്ന പുല്ലിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടരുകയായിരുന്നു. പാടത്തിന് സമീപം വീടുകളുള്ളതിനാൽ തീ അതിവേഗം പടർന്നത് ആശങ്കയ്ക്കിടയാക്കി. തൃശൂർ അഗ്നിരക്ഷാസേന ഒരു മണിക്കൂർ നീണ്ട പരിശ്രമം നടത്തിയാണ് തീയണച്ചത്. ആദ്യം 5000 ലിറ്റർ വെള്ളം ഉപയോഗിച്ച് അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണത്തിലാക്കാനായില്ല. തുടർന്ന് 14,500 ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീയണച്ചത്. എഎസ്ടിഒ ബി ഹരികുമാർ, എസ്എഫ്ആർഒ പി എഫ് ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പറമ്പുകളിലും പാടങ്ങളിലും അലക്ഷ്യമായി തീയിടരുതെന്നും സിഗരറ്റ് കുറ്റികൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകി.


