തൃശൂർ കേരള പൊലീസ് അക്കാദമിയിൽ വൻമോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങൾ മോഷണം പോയി. 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു.
നാട്ടുകാരാണ് മരത്തിൻ്റെ ഒരുഭാഗം മുറിച്ചുമാറ്റിയതിൽ സംശയം തോന്നി അക്കാദമി അധികൃതരെ അറിയിച്ചത്. തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ക്രിസ്മസ് അവധിക്കാലത്താണ് മരം മുറിച്ചത് എന്നാണ് വിവരം.രാജവൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കനത്ത കാവൽ വേണമെന്ന് പ്രത്യേക സർക്കുലറിറക്കി. മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ. രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണം. അക്കാദമി അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയാണ് സർക്കുലർ പുറത്തിറക്കിയത്.


