തിരുവനന്തപുരം: യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.കേസ് നേമം പൊലീസിന് കൈമാറും. ഡിജിറ്റൽ തെളിവുകൾക്ക് പുറമെ താൻ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കൽ രേഖകളും പെൺകുട്ടി പൊലീസിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടൻ അപേക്ഷ നൽകും.തിരുവനന്തപുരം റൂറൽ എസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
അതേസമയം രാഹുിലെ ബന്ധപ്പെടാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസിൽ മുൻകൂർജാമ്യത്തിനുള്ള നീക്കം രാഹുൽ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെൺകുട്ടി തന്റെ പരാതി കൈമാറിയത്.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുള്ള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിരുന്നു.
സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയിൽ പറയുന്നത്. നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയിൽ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കിൽ പറയൂ എന്നായിരുന്നു. ‘ഹൂ കെയേഴ്‌സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു രാഹുലിന്റെ മറുപടി.


