തൃശ്ശൂരിൽ അന്ധനായ വയോധികനെ വഞ്ചിച്ച് പത്തുലക്ഷം വായ്പാ തട്ടിപ്പ് നടത്തിയ തൃശ്ശൂർ വെണ്ണൂർ സഹകരണ ബാങ്കിനെതിരെ അദ്ദേഹം പരാതി നൽകി. മാള സ്വദേശിയായ കുമാരനാണ് പരാതി നൽകിയത്. 2009 ൽ തന്റെ സഹോദരനു വേണ്ടി സ്ഥലം ഈടുവച്ച് ഭാര്യയുടെ പേരിൽ 2 ലക്ഷം രൂപ എടുത്തിരുന്നു. ഈ വായ്പ സഹോദരൻ അടച്ചു തീർത്തതായി ബാങ്ക് അധികൃതർ അറിയിച്ചു.
2015 ൽ ഇതേ ആധാരം സ്വീകരിച്ച് മകളുടെ കല്യാണ ആവശ്യത്തിനായി ബാങ്ക് കുമാരന് 2 ലക്ഷം രൂപ വായ്പ നൽകിയിരുന്നു. 2017 ൽ ഈ വായ്പാ തുക അടച്ചു തീർത്ത ശേഷം ബാങ്ക് അധികൃതർ ആധാരം വിട്ടു നൽകിയില്ലെന്നാണ് ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഹോദരൻ ഇതേ ആധാരം വെച്ച് 10 ലക്ഷം രൂപ വായ്പ്പയെടുത്തതായി ബാങ്ക് അധികൃതർ അറിയിച്ചു.
എന്നാൽ ഇങ്ങനെ ഒരു വായ്പ്പയെടുത്ത കാര്യം കുമാരൻ അറിഞ്ഞിരുന്നില്ല. ബാങ്ക് അധികൃതർ ആയിട്ടുള്ള നേതൃത്വവും സഹോദരനും ഒത്തുചേർന്ന് തന്നെ വഞ്ചിക്കുകയായിരുന്നു കുമാരൻ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മാള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭരണസമിതി അംഗങ്ങളായിട്ടുള്ള 5 പേര് പ്രതി ചേർത്തുകൊണ്ടാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 24ആം വയസ്സിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കുമാരൻ.


