തൃശൂർ: ജയിലിൽവച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പുത്തൻച്ചിറ കോവിലകത്ത്കുന്ന് സ്വദേശി അടയിനിപറമ്പിൽ വീട്ടിൽ ഫസലി (18) നെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പുതുപ്പാറ വീട്ടിൽ ഷാജിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കരൂപടന്നയിൽ ഷാജി വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഫസലിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞിരുന്നു. ഇതിലുള്ള വിരോധത്താൽ മുറിയിൽ വച്ച് പ്രതി ഷാജിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമത്തിൽ ഷാജിക്ക് ഗുരുതര പരുക്കേറ്റു. ഷാജിയുടെ 1500 രൂപ വില വരുന്ന മൊബൈൽ ഫോണും 3000 രൂപ വില വരുന്ന രണ്ട് വാച്ചും പേഴിൽ ഉണ്ടായിരുന്ന 4000 രൂപയും പ്രതി കവർന്നു. ഷാജിയുടെ മൊഴി പ്രകാരം ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.
അറസ്റ്റിലായ ഫസൽ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 55000 രൂപയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജി, എസ്.ഐ. എം.ആർ. കൃഷ്‌ണപ്രസാദ്, ജി.എസ്.ഐ. എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. അൻവറുദ്ദീൻ, ജി.എസ്.സി.പി.ഒ മാരായ എൻ.എം. ഗിരീഷ്, ടി.ജെ. സതീഷ്, സുജിത്ത് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


