പേരാമംഗലം:കേന്ദ്ര സർക്കാർ പദ്ധതിയിൽ പണം നിക്ഷേപിച്ച് കൂടുതൽ ലാഭം തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് എടക്കളത്തൂർ സ്വദേശിയിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയ പ്രതി പൊലീസിന്റെ പിടിയിൽ. പാട്ടുരായ്ക്കലിൽ ഫ്ലാറ്റിൽ താമസിച്ചിരുന്ന അരുൺകുമാറി (36) നെയാണ് പേരാമംഗലം പൊലീസ് ഇടുക്കിയിൽ നിന്ന് പിടികൂടിയത്. 2019ലായിരുന്നു കേസിനാസ്പ്പദമായ സംഭവം. റിസർവ് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി കൂടുതൽ ലാഭം തരാമെന്നുപറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി എടക്കളത്തൂർ സ്വദേശിയിൽ നിന്നും 1.56 കോടി രൂപ കൈക്കലാക്കിയത്. തുടർന്ന് ഒളവിൽപോയ അരുണിനെ ഇടുക്കിയിൽനിന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖിന്റെ നിർദേശത്തിൽ അസി. കമീഷണർ കെ ജി സുരേഷ്, പേരാമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, സീനിയർ സിപിഒ അമീർഖാൻ, സിപിഒമാരായ അജിത്, അതുൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


