മതിലകം: ദേശീയപാത നിർമാണത്തിനിടെ സംരക്ഷണ പാർശ്വഭിത്തിയുടെ സ്ലാബ് തകർന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. ദേശീയപാത 66ൽ മതിലകം പള്ളിവളവിലാണ് സംഭവം. ഓവർ ബ്രിഡ്ജിനോടനുബന്ധിച്ചുള്ള സംരക്ഷണ ഭിത്തിയുടെ സ്ലാബുകളിൽ ഒന്നാണ് സർവിസ് റോഡിലേക്ക് വീണത്. ഈ സമയം ഇതുവഴി വന്ന കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. കാർ കടന്നുപോയ ഉടനായിരുന്നു സ്ലാബ് വീണത്.
മതിലകം ബൈപാസിലെ പള്ളിവളവ് അടിപ്പാതക്ക് തെക്ക് രാവിലെയാണ് ഏഴിനാണ് സംഭവമുണ്ടായത്. ഇതോടെ സംരക്ഷണ ഭിത്തിയായി പരസ്‌പരം ബന്ധിപ്പിച്ച സ്ലാബുകൾ ദുർബലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ദേശീയപാത നിർമാണത്തിൽ അധികൃതരുടെ അനാസ്ഥയും പ്രകടമാണ്. ഇത്തരം സ്ലാബുകൾ സ്ഥാപിച്ചുള്ള നിർമാണം വലിയ തോതിൽ അപകടം ഉണ്ടാക്കുമെന്നും ഇക്കാര്യത്തിൽ അധികൃതർ അടിയന്തിരമായി ഇടപ്പെടണമെന്നും വാർസ് മെംബർ ഒ.എ.ജെൻട്രിൻ ആവശ്യപ്പെട്ടു. അടുത്തിടെ കൊടുങ്ങല്ലൂരിലും സമാന രീതിയിൽ സ്ലാബുകൾ നിലം പതിച്ചിരുന്നു.


