തൃശൂർ: ജില്ലയിൽ തിങ്കൾ പുലർച്ചെ മുതൽ പെയ്‌ത ശക്തമായ മഴയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.അറബിക്കടലിലെ തീവ്ര ന്യൂനമർദത്തെത്തുടർന്നുണ്ടായ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. ജില്ലയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. നഗരത്തിൻ്റെ പല ഭാഗങ്ങളിലും വാഹനക്കുരുക്ക് രൂക്ഷമായി. എംജി റോഡിലും കുരുക്ക് രൂക്ഷമായിരുന്നു. അമ്മാടം -കോടന്നൂർ, കാഞ്ഞാണി- അന്തിക്കാട് തുടങ്ങിയഭാഗങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായി തിങ്കൾ വൈകിട്ട് അഞ്ചിന് ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങി. കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർഷകർക്ക് ആശങ്ക മുണ്ടകൻ കൃഷി ഇറക്കുന്ന നടപടികൾ അവസാന ഘട്ടത്തിൽ നിൽക്കേ പെയ്‌ത കനത്ത മഴകർഷകരെ ആശങ്കയിലാക്കി. ജില്ലയിലെ പല കോൾപ്പ ടവുകളിലും ഞാറ് നടീൽ നടക്കുന്നതിനിടയിലാണ് മഴ എത്തിയത്. ആലപ്പാട്, പുള്ള്, മനക്കൊടി, അരിമ്പൂർ, അന്തിക്കാട്, ഏനാമാവ്, വെങ്കിടങ്ങ് തുടങ്ങിയ മേഖലകളിലും കൃഷിയിറക്കൽ നടക്കുകയാണ്. കോൾ നിലങ്ങളിലും വിവിധ പാടശേഖരങ്ങളിലുമായി 30,000 ഹെക്ടറിലാണ് മുണ്ടകൻ കൃഷിയിറക്കുന്നത്.


