കുതിരാൻ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കുതിരാനുസമീപം മീൻമാലിന്യം അഴുക്കുചാലിൽ തള്ളിയ ലോറി നാട്ടുകാർ പിടികൂടി. രൂക്ഷമായ ദുർഗന്ധം പരിസരത്ത് ഉയർന്നതിനെത്തുടർന്ന് നാട്ടുകാരെത്തിയപ്പോഴാണ് മീൻപെട്ടികളിൽനിന്നുള്ള മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കുന്നതുകണ്ടത്.തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന മീനാണ് വണ്ടിയിൽ എന്നാണ് ജീവനക്കാരൻ പറഞ്ഞത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ എന്നിവർ സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തു. അടുത്തദിവസം പിഴ ഈടാക്കിയതിനുശേഷം മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ.
മേഖലയിൽ രാത്രികാലങ്ങളിൽ തെരുവുവിളക്കുകളോ മറ്റു വെളിച്ചസംവിധാനമോ ഇല്ലാത്തതും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാത്തതുമാണ് മാലിന്യം തള്ളൽ പതിവാകാൻ കാരണം. തുരങ്കത്തിന്റെ ഇരുഭാഗങ്ങളിലും സുരക്ഷാ ക്യാമറകളും വെളിച്ച സംവിധാനവും സ്ഥാപിക്കണമെന്ന് ദേശീയപാത നിർമാണക്കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.



