സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം. തൃശ്ശൂർ മാള പുത്തൻചിറയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കിഴക്കുംമുറി സ്വദേശി സ്റ്റീഫന്റെ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുണ്ടായി. വീടിന്റെ മീറ്റർ ബോർഡും വൈദ്യുത ഉപകരണങ്ങളും പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചില വീടുകൾക്കും ചെറിയ തോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാള പള്ളിപ്പുറത്ത് തെങ്ങ് വീണുണ്ടായ അപകടത്തിൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാളപള്ളിപ്പുറം താണികാട് തൈവളപ്പിൽ സിറാജിന്റെ ഓട് മേഞ്ഞ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മേൽക്കൂരയും വാഷിംഗ് മെഷീനും അടുക്കള ഉപകരണങ്ങളും തകർന്നിട്ടുണ്ട്. സിറാജ്, ജേഷ്ഠൻ സുരാജ്, ഭാര്യ ഷാജിത, മക്കൾ ശിഹാബ്, ഷാനവാസ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു


