ആമ്പല്ലൂർ: ദീപാവലിക്ക് നാടുനീളെ പടക്കം പൊട്ടിക്കുമ്പോൾ ഓലപ്പടക്കം മാലയായി കോർക്കുന്നതിനുള്ള മെഷീൻ നിർമിച്ചിരിക്കുകയാണ് അളഗപ്പനഗർ കല്ലൂക്കാരൻ സോളമൻ. ഒരു ദിവസം 25,000 ഓലപ്പടക്കം കോർത്തെടുക്കാവുന്ന യന്ത്രം മൂന്നുമാസംകൊണ്ടാണ് ഉണ്ടാക്കിയത്.
ജോലിയിൽനിന്ന് വിരമിച്ചിട്ടും വെറുതെയിരിക്കാൻ താത്പര്യമില്ലാത്ത സോളമനോട് അങ്കമാലി സ്വദേശിയായ സുഹൃത്താണ് ഓലപ്പടക്കം മാലകെട്ടുന്നതിനുള്ള യന്ത്രം എന്ന ആശയം പറഞ്ഞത്. പടക്കക്കമ്പനികൾക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ പടക്കം മാല കെട്ടിക്കൊടുക്കുന്ന സുഹൃത്ത് ജോലിഭാരം കുറയ്ക്കാനാണ് മെഷീൻ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര, സിൽവാസയിലെ ടിസിപിഎൽ പാക്കേജിങ് കമ്പനിയിൽ എൻജിനീയറിങ് വിഭാഗത്തിൽ ജനറൽ മാനേജരായിരുന്ന സോളമൻ യന്ത്രം ഉണ്ടാക്കാൻ തീരുമാനിച്ചു. അഹമ്മദാബാദിൽനിന്ന് ഗിയർബോക് എത്തിച്ചു. ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മൈക്രോമാറ്റിക്സസ് ഡൈ ആൻഡ് ടൂൾസ് കമ്പനിയിൽനിന്നാണ് പ്രധാന മോട്ടോർ വാങ്ങിയത്.
പടക്കം കെട്ടുന്ന കയറും തിരിയും ഇഴചേർത്ത് പിരിച്ചെടുക്കുകയാണ് യന്ത്രത്തിന്റെ പ്രധാന ജോലി. പിരിഞ്ഞുവരുന്ന കയറിലേക്ക് രണ്ടുവീതം ഓലപ്പടക്കം വെച്ചുകൊടുക്കുമ്പോൾ കൃത്യമായി മാലയായി കോർത്ത് താഴെ സജ്ജീകരിച്ച പാത്രത്തിലേക്ക് എത്തുന്നതാണ് യന്ത്രത്തിന്റെ പ്രവർത്തനം.
ഒരാൾ ദിവസം 1000 വീതമുള്ള അഞ്ച് മാലയാണ് പരമാവധി കെട്ടും. എന്നാൽ, യന്ത്രം ഒരുമണിക്കൂറിൽ 3000 ഓലപ്പടക്കമാണ് കോർത്തെടുക്കുന്നത്. ഒരു ദിവസം 25,000 എന്നാണ് സോളമൻ കണക്കാക്കുന്നത്
ഒരാൾ ദിവസം 1000 വീതമുള്ള അഞ്ച് മാലയാണ് പരമാവധി കെട്ടും. എന്നാൽ, യന്ത്രം ഒരുമണിക്കൂറിൽ 3000 ഓലപ്പടക്കമാണ് കോർത്തെടുക്കുന്നത്. ഒരു ദിവസം 25,000 എന്നാണ് സോളമൻ കണക്കാക്കുന്നത്.
‘പൈറോ നോട്ട്’ എന്ന് പേരിട്ട മെഷീൻ ഉണ്ടാക്കാൻ 40,000 രൂപയാണ് ചെലവ് വന്നത്. 1975-ൽ മെക്കാനിക്കൽ ഡിപ്ലോമ നേടിയ സോളമൻ 1977-ൽ ആണ് മഹാരാഷ്ട്രയിലെത്തിയത്. ചിത്രകാരനും ഫുട്ബോൾതാരവുമായിരുന്ന അദ്ദേഹം പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും തൃശ്ശൂർ ജില്ലാ ടീമിലും കളിച്ചിട്ടുണ്ട്. ഒഴിവുസമയത്തെ നേരമ്പോക്കായാണ് യന്ത്രം ഉണ്ടാക്കിയതെന്ന് ഭാര്യ ലില്ലി പറയുന്നു. മക്കൾ രണ്ടാളും എൻജിനീയർമാരാണ്.



