മഹാരാഷ്ട്ര സ്വദേശിയായ നകുൽ രാജേന്ദ്ര ദേശ് മുഖ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു. തിരുവനന്തപുരം സിറ്റി പൊലീസിൽ ഡി.സി.പിയായിരുന്നു. ആർ. ഇളങ്കോ ഹൈദരാബാദിലെ പൊലീസ് അക്കാദമിയിൽ അധ്യാപകനായി നിയമിതനായ ഒഴിവിലാണ് നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ തൃശൂരിലേയ്ക്കുള്ള വരവ്.പുതിയ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പറയാനുള്ളത്.

പുതിയ ഉത്തരവാദിത്വം ഗൗരവമായതാണ്. സാംസ്കാരിക തലസ്ഥാനം നല്ല വൈബ്രറന്റായ ഇടമാണ്. പൊലീസിന് സ്വീകാര്യതയുള്ള ജില്ല. ഒട്ടേറെ സാംസ്കാരിക പരിപാടികൾ തൃശൂരിൽ നടക്കുന്നുണ്ട്. അതിൽ പൊലീസും ഭാഗമാകാറുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ നന്നായി ജോലി ചെയ്‌ത ഇടമാണ്. അവർ ചെയ്ത നല്ല കാര്യങ്ങൾ ഇനിയും തുടരും. പൊലീസിനെ മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കും.
എന്തിനായിരിക്കും മുൻഗണന?
മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. രാവഡാ ചന്ദ്രശേഖറും പറഞ്ഞ കാര്യങ്ങളുണ്ട് മുന്നിൽ. സ്ത്രീ സുരക്ഷ. ലഹരിവിരുദ്ധ കേസുകൾ. അതെല്ലാം ഇവിടെയും തുടരും.
പൊലീസിനെതിരായ വാർത്തകൾ കൂടി വരുന്ന കാലമാണ്? തൃശൂരിലെ സഹപ്രവർത്തകരോട് എന്ത് പറയാനുണ്ട്?
തൃശൂർ സിറ്റി പൊലീസ് കേരളത്തിലും ഇന്ത്യയിലുമുള്ള മറ്റു പൊലീസിന് മാതൃകയാണ്. വളരെ നന്നായി തൃശൂർ സിറ്റി പൊലീസിൻ്റെ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്. അതിനിയും തുടരണം. കുന്നംകുളം കസ്‌റ്റഡി മർദനം പൊതുവായി കാണേണ്ടതില്ല. അത് പൊലീസിന്റെ മുഖമല്ല. സഹപ്രവർത്തകരെല്ലാം ഒന്നിച്ച് മുന്നേറും.
നേരത്തെ തൃശൂർ സന്ദർശിച്ചുണ്ടോ?.
കേരള പൊലീസ് അക്കാദമിയിൽ പരിശീലന കാലത്ത് തൃശൂർ പൂരം കാണാൻ വന്നിരുന്നു. നല്ല അനുഭവമായിരുന്നു അന്ന്. ഇപ്പോൾ പൂരത്തിന്റെ മാനേജ്മെന്റ് വശത്താണ്. നല്ലൊരു സിസ്റ്റമുണ്ട്. അത് നന്നായി കൊണ്ടുപോകും.
കമ്മിഷണറെ എങ്ങനെ പൊതുജനത്തിനു ബന്ധപ്പെടാം?
പൊതുജനങ്ങളുമായി ആശയവിനിമയം നടത്തും. സൈബർ കുറ്റകൃത്യങ്ങൾ കൂടിവരുന്ന കാരമാണ്. നാട്ടിലെ റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിക്കും.
പൂരം കലക്കൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതിസന്ധി നേരിട്ട ഇടമാണിത്. സീനിയേഴ്‌സ് എന്തു പറഞ്ഞു?
തൃശൂർ പൂരത്തിന് നല്ലൊരു സിസ്റ്റമുണ്ട്. അതുനിലനിർത്തി പോകാം. മാറ്റംവരുത്തേണ്ടത് ചർച്ചയിലൂടെ ചെയ്യാം.
പൊലീസ് ഉദ്യോഗസ്ഥന് പൊതുജനങ്ങളുമായുള്ള ബന്ധം എത്ര കണ്ട് ഗുണംചെയ്യും?
കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയലാണ് ഏറ്റവും നല്ലത്. പൊതുജനങ്ങളുമായി നല്ലബന്ധം സ്ഥാപിക്കും.
കേരളം ഇഷ്‌ടപ്പെട്ടോ?
തിരുവനന്തപുരം ഡി.സി.പി ആയിരുന്നപ്പോൾ ഓണാഘോഷം കണ്ടു. നവരാത്രി ആഘോഷങ്ങൾ കണ്ടും. എല്ലാക്കൊണ്ടും കേരളം മികച്ച ഇടമാണ്.


