തൃശൂർ: കുഞ്ഞൻ ചാള പിടിച്ച വള്ളംപിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ്റ് സംഘം. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ ചാളക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സമെൻ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴീക്കോട് ഫിഷ്ലാൻഡിംഗ് സെന്ററിൽനിന്നാണ് വള്ളം പിടിച്ചെടുത്തത്.
ചെറുമത്തികളെ പിടിച്ച ഏറിയാട് സ്വദേശി കാവുങ്ങൽ സലീമിൻ്റെ ഉടമസ്ഥതയിലുള്ള ദുഉൽ ഫിക്കർ എന്ന വള്ളമാണ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. അധികൃതരുടെ പരിശോധനയിൽ വള്ളത്തിൽ 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 2000 കിലോ കുഞ്ഞൻ മത്തിയാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.
മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. വള്ളം ഉടമയിൽനിന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടികൾ പൂർത്തിയാക്കി പിഴ ഈടാക്കും.


