ചാലക്കുടി:വാൽപ്പാറയിൽ കരടിയാക്രമണം പതിവാകുന്നു. ഒരു മാസം മുമ്പ് ആറുവയസ്സുകാരനെ കരടി കൊന്നതിന്റെ ഞെട്ടൽമാറും മുമ്പേയാണ് വീണ്ടും കരടിയാക്രമണം. വ്യാഴാഴ്ച രണ്ട് ജനവാസകേന്ദ്രത്തിലാണ് കരടിയാക്രമണമുണ്ടായത്. വാൽപ്പാറ താഴെപറളി ഇൻഡസ്ട്രിയൽ റോഡിന് സമീപമുള്ള തേയിലത്തോട്ടത്തിൽ ജോലി നോക്കുന്നവർക്ക് നേരെ കരടി പാഞ്ഞടുത്തു. കുടകൊണ്ട് പ്രതിരോധിച്ചാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. ഇതിന് കുറച്ചകലെ ഇഎൽ പാടിയിൽ ഡാനിയേലിൻ്റെ വീടിന് മുന്നിലും കരടിയെത്തി. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കരടി ഓടിപോവുകയായിരുന്നു.വാൽപ്പാറയിൽ തോട്ടം തൊഴിലാളികളടക്കമുള്ളവർ കരടി ആക്രമണ ഭീഷണിയിലാണ്. തോട്ടം തൊഴിലാളികളാണ് കൂടുതലായും കരടിയുടെ ആക്രമണത്തിനിരയാകുന്നത്


