തൃശൂർഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ ആയ പുത്തൂർ സുവോളജിക്കൽ പാർക്ക് ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 336 ഏക്കറിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. ഓസ്ട്രേലിയൻ സു ഡിസൈനർ ജോൺ കോയുടെ ഡിസൈനിലുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആഫ്രിക്കൻ സുളു ലാൻഡ് സോൺ, കൻഹ സോൺ, സൈലന്റ് വാലി സോൺ, ഇരവിപുരം സോൺ തുടങ്ങി ഓരോ ഇനങ്ങൾക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് മൃഗശാലയുടെ രൂപകൽപ്പന. മൃഗങ്ങളെ ഇടുങ്ങിയ കൂടുകളിൽ അടച്ചിടാതെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികൾക്ക് അവയെ കാണാനും കൂടുതൽ സൗകര്യമാകും. സഞ്ചാരികളിൽ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന പക്ഷികൾ, ഉരുക്കൾ എന്നിവയ്ക്കും പ്രത്യേക മേഖലയുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് സുവോളജിക്കൽ പാർക്കിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.പാർക്കിന്റെ നിർമാണത്തിനായി പ്ലാൻ ഫണ്ടിൽ നിന്നും 40 കോടിയും കിഫ്ബിയിൽ നിന്ന് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 122 കോടിയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് അനുവദിച്ചത്. മൃഗങ്ങൾക്കും പക്ഷികൾക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെയും പക്ഷികളെയും മാറ്റുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. കേരളത്തിന് പുറത്തുള്ള മൃഗശാലകളിൽ നിന്ന് വെള്ളക്കടുവ ഉൾപ്പെടെയുള്ള മൃഗങ്ങളെ പാർക്കിലെത്തിക്കും. എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാർക്കിൽ ഒരുങ്ങുകയാണ്. പാർക്കിനോട് ചേർന്നുതന്നെ പെറ്റ് സു കൂടി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വെള്ളി വൈകിട്ട് 4.30ന് സംഘാടക സമിതി യോഗം പാർക്കിൽ ചേരുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.


