മുതുവറ : കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിക്ക് പരിക്ക്. കൈപ്പറമ്പ് സ്വദേശി പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. മുളങ്കുന്നത്തുകാവ് സ്വദേശി മേപ്പടിവീട്ടിൽ ശാർമിള (26)യാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നാലുവർഷംമുമ്പ് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ തടങ്കലിലിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ മാർട്ടിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇരുവരും മുതുവറയിലുള്ള ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. കുറച്ചുനാളായി ബെംഗളൂരുവിലായിരുന്ന മാർട്ടിൻ രണ്ടുദിവസംമുൻപാണ് നാട്ടിലെത്തിയത്. അഭിപ്രായവ്യത്യാസത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണു സൂചന. പുറത്താണ് കുത്തേറ്റത്. യുവതിതന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പേരാമംഗലം പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.
സ്ത്രീകൾക്കുനേരേ മുമ്പും അതിക്രമംകൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ തടങ്കലിൽ പീഡിപ്പിച്ച കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ 2021 ജൂണിലാണ് തൃശ്ശൂരിൽനിന്ന് പിടികൂടിയത്. വീടിനടുത്തുള്ള തൃശ്ശൂർ, മുണ്ടൂരിലെ ചതുപ്പുപ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.
എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലിചെയ്തിരുന്ന യുവതി മാർട്ടിനൊപ്പം താമസിച്ചുവരുന്നതിനിടെയാണ് മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ലാറ്റിനു പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്‌താൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ കണ്ണുവെട്ടിച്ചാണ് യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ടത്.മാർട്ടിനെതിരേ യുവതി നൽകിയ പരാതിയിൽ ആദ്യം പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ യുവതി മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും വനിതാകമ്മിഷനടക്കം പോലീസിനെ വിമർശിക്കുകയും ചെയ്‌തു. തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.മാർട്ടിനെതിരേ മറ്റൊരു യുവതികൂടി അന്ന് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഫ്ലാറ്റിൽ അതിക്രമിച്ചുകയറി മാർട്ടിൻ ജോസഫ് മർദിച്ചെന്നായിരുന്നു ഇൻഫോപാർക്കിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ പരാതി.


