ഗുരുവായൂർ :ക്ഷേത്രത്തില്‍ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ഇന്ന് നടക്കും. രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം. സ്വര്‍ണക്കൊടിമരച്ചുവട്ടില്‍ വെച്ചാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും.
കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പകരം സമര്‍പ്പണത്തിനു ശേഷം ഭക്തരുടെ വരിക്കൊപ്പം ദര്‍ശനം നടത്താം. ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതില്‍ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനില്‍ക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും.
തിരുവോണ നാളില്‍ (സെപ്റ്റംബര്‍ 5, വെള്ളിയാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.


