തൃശൂർ: അഞ്ചു വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പോക്സോ കേസ് പ്രതിയെ ചെന്നൈയിൽനിന്ന് പിടികൂടി. ചെന്നൈ കോടമ്പാക്കം ഭരതീശ്വർ കോളനി സ്വദേശിയായ 41 കാരനാണ് അറസ്റ്റിലായത്. 2019ൽ അവിട്ടത്തൂർ വാടക വീട്ടിൽ വെച്ച് ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുള്ള പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതിന് ആളൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. കേസിൽ അന്ന് ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് കോവിഡ് സമയത്ത് കൊറോണ വ്യപനം നിയന്ത്രിക്കുന്നതിനായി ഇയാളെ കോടതി ജാമ്യത്തിൽ വിട്ടയച്ചൂ. ഇതോടെ ഇയാൾ ഒളിവിൽ പോയി.
കേസിന്റെ വിചാരണ വേളകളിൽ ഹാജരാകാത്തതിനാൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ കേസിൽ സമഗ്രമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കുറിച്ച് സൂചനകൾ ലഭിക്കാത്തതിനാൽ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണ കുമാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ജാമ്യം ലഭിച്ച സമയം കോടതിയിൽ കൊടുത്ത വിലാസത്തിൽ താമസിക്കാതെ പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ച്
വരികയായിരുന്നു ഇയാൾ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം ചെന്നൈയിൽ എത്തി.മൂന്ന് ദിവസം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള സെമെഞ്ചേരി എന്ന സ്ഥലത്ത് തമിഴ്‌നാട് ഗവൺമെന്റ് സുനാമി പുനരധിവാസത്തിനായി പണി കഴിപ്പിച്ച മൂന്ന് നിലകളിലായി ഒരേ രൂപത്തിലുള്ള 5000 വീടുകൾക്കിടയിലുള്ള ഒരു വീട്ടിലെ ഒരു മുറിയിൽ വാടകയ്ക്കു താമസിച്ച് വരവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


