കുന്നംകുളം: 16 വയസ്സുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. കൊല്ലം സ്വദേശി ഷെമീർ (40) ആണ് അറസ്റ്റിലായത്. വിദ്യാർഥിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. പോർക്കുളം മേഖലയിൽ താമസിക്കുന്ന വിദ്യാർഥിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് കഴിഞ്ഞ രണ്ടാം തീയതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.


