ചാവക്കാട്:ഹൈവേ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിക്ക് ഏഴരമാസം തടവ് ശിക്ഷ. പേരാമംഗലം എസ്ഐ എം പി വർഗീസിനെ ആക്രമിച്ച കേസിലാണ് രണ്ടാം പ്രതിയായ പുഴയ്ക്കൽ അമലനഗർ പുല്ലംപറമ്പിൽ വീട്ടിൽ കൃഷ്‌ണകുമാറിനെ (40)ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഒന്നാംപ്രതി പാലയൂർ കറുപ്പം വീട്ടിൽ ഫവാദിനെ രണ്ട് വർഷം മുമ്പ് കോടതി ഏഴര മാസം തടവിന് വിധിച്ചിരുന്നു. കൃഷ്‌ണകുമാർ വിചാരണയ്ക്കിടെ ഒളിവിൽ പോവുകയായിരുന്നു. 2018ലാണ് സംഭവം. വാഹനാപകടത്തെ തുടർന്ന് നാട്ടുകാർ രണ്ടുപേരെ തടഞ്ഞുവച്ചിട്ടുണ്ടെന്നറിഞ്ഞ് എം പി വർഗീസും സംഘവുമെത്തി മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഇരുവരും വർഗീസിനെ ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച എസ്ഐയെ കൃഷ്‌ണകുമാർ ബലമായി പിടിച്ചുനിർത്തുകയും ഫവാദ് ആക്രമിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രജിത് കുമാർ ഹാജരായി.


