അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഭര്‍ത്താവ് സതീഷ്. മൂന്ന് മാസം മുന്‍പ് അതുല്യ എന്റെ അനുവാദമില്ലാതെ ഗർഭം അലസിപ്പിച്ചു. അതുല്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഒന്നുകില്‍ കൊലപാതകമാകുമെന്നും അല്ലെങ്കില്‍ തന്നെ പേടിപ്പിക്കാന്‍ ചെയ്തതാവാമെന്നും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. എന്റെ അനുവാദമില്ലാതെ ഗർഭം അലസിപ്പിച്ചു. നാട്ടില്‍ പോയി അമ്മയുടെ ഒപ്പം പോയാണ് ഗര്‍ഭം അലസിപ്പിച്ചത്.അത് എന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല. അതിനു ശേഷമാണ് എന്‍റെ ജീവിതം മാറി മറിഞ്ഞത്. ആ സംഭവത്തിന് ശേഷം അതുല്യ തറയിലാണ് കിടന്നുറങ്ങാറുള്ളത്’. സതീഷ് പറഞ്ഞു.

അവള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ഞാനും കരുതുന്നത്. ഒന്നുകില്‍ എന്നെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാകണം.കട്ടിലിന്‍റെ സ്ഥാനമെല്ലാം മാറിക്കിടന്നിരുന്നു. അതുല്യയും ഞാനും പൊസസ്സീവായിരുന്നു. ഞാന്‍ കൂട്ടുകാരോടോ വീട്ടുകാരോടോ സംസാരിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. സ്വന്തം അമ്മയോട് പോലും ഞാനിപ്പോള്‍ സംസാരിക്കാറില്ല. അവള്‍ പോയതിന് പിന്നാലെ ഞാനും ആത്മഹത്യക്ക് ശ്രമിച്ചു.എന്നാല്‍ എന്‍റെ കാല് തറയില്‍ മുട്ടുകയായിരുന്നു’. സതീഷ് പറഞ്ഞു.
അതിനിടെ സ്കൂൾ ഗ്രൂപ്പിൽ പങ്കുവെച്ച സതീഷിന്റെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. അതുല്യയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വെച്ചത് വിഷമമുണ്ടാക്കിയെന്നും അതുല്യ തന്നെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.അജ്മാനിൽ പോയി മദ്യപിച്ച് തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടതെന്നും ശബ്ദസന്ദേശത്തിൽ സതീഷ് പറയുന്നു.


