തൃശ്ശൂർ:”സാറിനെ തോൽപ്പിച്ചാ അവധി തരോ” എന്നായിരുന്നു സൽമാന്റെ ചലഞ്ച്. “ഈ ചലഞ്ച് ഞാൻ ഏറ്റെടുത്തിരിക്കുന്നു’- പാലപ്പിള്ളിയിൽനിന്ന് ചിമ്മിനി റോഡിലൂടെയുള്ള 12 കിലോമീറ്റർ ഓട്ടം തുടങ്ങുംമുൻപ് കളക്‌ടർ അർജുൻ പാണ്ഡ്യൻ സൽമാനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. “തൃശ്ശൂരിലെ എല്ലാ കുട്ടികൾക്കുംവേണ്ടി ഞാൻ തോൽപ്പിക്കും” -വിജയചിഹ്നമുയർത്തി പന്ത്രണ്ടുകാരൻ സൽമാനും മത്സരവീര്യം കൂട്ടി.
ഓട്ടത്തിനിടെ കളക്‌ടർ സാറിനെ വകവയ്ക്കാതെ സൽമാൻ പാഞ്ഞു. ഒപ്പമെത്താൻ കളക്‌ടർ കിണഞ്ഞു പരിശ്രമിച്ചു. ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുടെ കായികക്ഷമതയും ആരോഗ്യകരമായ ശീലങ്ങളും പ്രോത്സാഹിപ്പിക്കാനായി ഞായറാഴ്‌ച നടന്ന കൂട്ടയോട്ടത്തിനിടെയായിരുന്നു കൗതുകമുണർത്തിയ ഈ സംഭവം.
എൻഡ്യൂറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ റണ്ണിങ് ക്ലബ്ബാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പാലപ്പിള്ളി ജങ്ഷൻ പരിസരത്തുനിന്ന് രാവിലെ 6.30-ന് കൂട്ടയോട്ടം ആരംഭിച്ചു. നൂറിലധികംപേർ പങ്കെടുത്ത ഓട്ടത്തിൽ കളക്ടർക്ക് തൊട്ടുമുൻപ് സൽമാൻ ഓടിയെത്തി. “സൽമാൻ നല്ല റണ്ണറാണ്, സ്പ്രിന്റ് ചെയ്താണ് ഓടിയത്” -കുഞ്ഞ് ഓട്ടക്കാരനെ അഭിനന്ദിക്കാനും അദ്ദേഹം മടിച്ചില്ല.
വാക്കുപാലിക്കുന്നില്ലേ’ എന്ന ചോദ്യം ചുറ്റും ഓടിക്കൂടിയവർ ഉയർത്തിയപ്പോൾ കളക്ടർ ചിരിച്ചുകൊണ്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്‌ച മഴയൊന്നുമില്ല, ഇനി കുറച്ചുദിവസത്തേക്ക് ഗ്രീൻ അലർട്ടാണ്. എന്തായാലും മഴമൂലം പ്രഖ്യാപിക്കുന്ന അടുത്ത അവധി സൽമാന് ‘ഡെഡിക്കേറ്റ്’ ചെയ്യുന്നു.
കാളത്തോട് കൃഷ്‌ണാപുരം സ്വദേശി പണിക്കവീട്ടിൽ ഷറഫുദ്ദീന്റെയും സബിതയുടെയും മകനായ സൽമാൻ തൃശ്ശൂർ സെയ്‌ൻ്റ് മേരീസ് ലൂർദ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കായികാധ്യാപകനായ ജോബി മൈക്കിളിന്റെ കീഴിലാണ് പരിശീലനം.


