തൃശൂർ:കേന്ദ്ര സർക്കാർ നടത്തുന്ന സ്വച്ഛ് സർവേക്ഷൻ സർവേയുടെ ഓൺലൈൻ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ കോർപ്പറേഷൻ. രാജ്യത്ത് ആദ്യ 20ലും കോർപ്പറേഷൻ ഇടംനേടി. രാജ്യത്തെ നഗരസഭകളിലെയും കോർപറേഷനിലെയും മാലിന്യ സംസ്ക്‌കരണത്തിൻ്റെ മികവ് കണ്ടെത്താൻ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സർവേ നടത്തുന്നത്. സർവേയുടെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനാണ് ഓൺലൈൻ വോട്ടെടുപ്പ് നടത്തിയത്. ഒരു മാസം നീണ്ട വോട്ടെടുപ്പിൽ 65,000 വോട്ടുകൾ നേടിയാണ് കോർപ്പറേഷൻ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയത്. മാലിന്യ നിർമാർജനം, വലിച്ചെറിയൽ, വീട്ടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിക്കൽ, തുറസായ സ്ഥലത്തെ മലമൂത്ര വിസർജനം തുടങ്ങിയ കാര്യങ്ങളിലെ ജനങ്ങളുടെ അഭിപ്രായമാണ് സർവേയിലൂടെ ശേഖരിച്ചത്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 4500ഓളം തദ്ദേശ സ്ഥാപനങ്ങളിലായാണ് സർവേ നടത്തുന്നത്. ഗാർബേജ് ഫ്രീ സിറ്റി റാങ്കിൽ കേരളത്തിൽ നിന്ന് 5 സ്റ്റാർ പദവിക്ക് യോഗ്യത നേടുന്ന ഏക തദേശ സ്ഥാപനമാകാനും കോർപ്പറേഷന് കഴിഞ്ഞു. ഇതിന്റെ പരിശോധന മികച്ച രീതിയിൽ പൂർത്തിയാക്കി. 5 സ്റ്റാർ പദവി ലഭിച്ചാൽ ദക്ഷിണേന്ത്യയിൽ ഈ അംഗീകാരം ലഭിക്കുന്ന
ആദ്യ കോർപ്പറേഷനായി തൃശൂർ മാറും.


