വെള്ളാനിക്കര ചോക്ലേറ്റ് നിർമിക്കുമ്പോൾ ഉപേക്ഷിക്കുന്ന കൊക്കോ കായകളുടെ തൊണ്ട് (ഹസ്ക), മാംസളമായ ഭാഗം (പൾപ്പ്) എന്നിവയിൽ നിന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമിച്ച് കേരള കാർഷിക സർവകലാശാല കൊക്കൊ വിഭാഗം. -തൊണ്ടിൽ നിന്ന് കുക്കികളും, മാംസളമായ ഭാഗത്ത് നിന്ന് റെഡി ടൂ സർവ് പാനീയവുമാണ് നിർമിച്ചത്. ഡോ. ജെ എസ് മിനിമോളാണ് സംരംഭത്തിന് നേതൃത്വം കൊടുത്തത്. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി പ്രകാശിപ്പിച്ചു. ഡോ. പി കെ സുരേഷ് കുമാർ, ഡോ. മൂസ, ഡോ. ജെ എസ് മിനിമോൾ എന്നിവർ സംസാരിച്ചു. ചോക്ലേറ്റ് നിർമാണത്തിൽ ഉപയോഗിക്കുന്ന കൊക്കോ കായകളുടെ തൊണ്ടും മാംസളമായ ഭാഗവും സാധാരണയായി ഉപേക്ഷിക്കുകയാണ് പതിവ്. ഇവ ശരിയായ രീതിയിൽ നശിപ്പിക്കാതിരിക്കുന്നത് വഴി രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇടയായിരുന്നു. കൊക്കോ തൊണ്ട് പൊടിച്ച് വികസിപ്പിച്ച കുക്കികൾ പോഷകങ്ങളാൽ സമൃദ്ധമാണ്. പ്രമേഹരോഗികൾക്കും വയസ്സായവർക്കും ആരോഗ്യകരമായ ഭക്ഷണവുമാണ്. ഓട്‌സ്, അവൽ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇവ ലഭിക്കുക. രണ്ട് ഉൽപ്പന്നങ്ങളും ഇപ്പോൾ സർവകലാശാല കൊക്കോ റിസർച്ച് സെൻററിൽ ലഭ്യമാണ്.


