കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ.
ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്ന ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു.
തുടർന്ന് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബൈയിലേക്ക് പോവുകയായിരുന്നു. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ലിവിയയെ നാളെ കേരളത്തിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
2023 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു.
തുടർന്ന് ഇവർ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ഷീലയിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല.


