തിരുവനന്തപുരം:സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷൻ വിതരണം ജൂണ്‍ നാലം തീയ്യതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷൻ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാർത്തകള്‍ തീർത്തും അടിസ്ഥാനരഹിതമാണെന്നും അറിയിച്ചിട്ടുണ്ട്.
ട്രാൻസ്പോർട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ പൂർണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണ നിലയില്‍ നടക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ജൂണ്‍ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷൻകടകളില്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണ്. നീണ്ടുനില്‍ക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ ആവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് ഇതിനോടകം നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


