ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് പകൽ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തലയുയർത്തിനിൽക്കുന്ന കൊമ്പന്മാർക്ക് ഏഴഴകാണ് നെറ്റിപ്പട്ടങ്ങൾ. പകൽ ശീവേലിക്ക് സൂര്യപ്രകാശവും രാത്രി എഴുന്നള്ളിപ്പിന് തീപ്പന്തങ്ങളുടെ വെളിച്ചവും നെറ്റിപ്പട്ടങ്ങൾക്ക് സ്വർണ ശോഭയേറും. ഒരു നെറ്റിപ്പട്ടത്തിൽ മാത്രം ചെറുതും വലുതുമായി എണ്ണായിരത്തിന് മുകളിൽ കുമിളകളുണ്ടാവും
കൂടൽമാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉൾപ്പടെ ഏഴ് ആനകൾക്ക് തനി തങ്കത്തിൽ തീർത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത് കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കൂടയുടെ അലകും മകുടവും വെഞ്ചാമരത്തിൻ്റെ പിടിയും സ്വർണനിർമിതമാണ്. മറ്റ് പത്ത് ആനകൾക്ക് മേൽത്തരം വെള്ളിപമയങ്ങളാണ് ഉപയോഗിക്കുന്നത്
സ്വർണകോലവും സ്വർണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകൾക്കുള്ള രണ്ട് ചെറിയ നെറ്റി പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തിൽ ഭഗവാൻ്റെ രൂപമുള ഗോളകയും തിടമ്പ് വെക്കാനുള്ള സ്ഥലവും കഴിഞ്ഞാൽ ബാക്കി ഭാഗം സ്വർണപ്പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്
സ്വർണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളകകൾ, വട്ടക്കിണ്ണം, കൂമ്പൻ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികൾ, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകൾ എന്നിവയെല്ലാം തന്നെ തനി സ്വർണത്തിലോ വെള്ളിയിലോ തീർത്തതാണ്.
കോലനത്തിന് മുകളിൽ സ്വർണമകുടവുമുണ്ട് നെറ്റിപ്പട്ടങ്ങൾ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് കച്ചയും തുന്നിച്ചേർത്ത് ഭംഗിയാക്കി.