പെൺസുഹൃത്തിനെ സ്യൂട്ട്കേസിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താനുള്ള ശ്രമം പാളി. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സംഭവം നടന്നത്. എന്നാൽ വിദ്യാര്‍ത്ഥികളുടെ കുസൃതിയെന്നാണ് ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാല പി ആര്‍ ഒ പ്രതികരിച്ചത്. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്യൂട്ട്കേസ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പിൽ തട്ടിയപ്പോൾ അകത്തിരുന്ന പെൺകുട്ടി കരഞ്ഞതോടെയാണ് എല്ലാ പദ്ധതിയും പാളിയത്. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർഥിയെ പിടികൂടിയത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. ഹോസ്റ്റലിലുള്ള വിദ്യാർഥിയാണ് വിഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്.
അതേസമയം, പെൺകുട്ടി കാമ്പസിലെ വിദ്യാർഥിയാണോ എന്നത് പുറത്തു വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സർവകലാശാലയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഐഡിയ കൊള്ളാം, പക്ഷേ പാളിപ്പോയി എന്ന് കമന്റ് നൽകിയവർ ഒരുപാടുണ്ട്.