തൃശൂർ ശക്തൻ സ്റ്റാൻഡിനുമുൻവശമുള്ള ഭാഗികമായി തെളിഞ്ഞ സീബ്രാ ലൈനുകൾ അപകടഭീഷണി സൃഷ്ടിക്കുന്നു. ആകാശപ്പാത ഉപയോഗിക്കാൻ മടിച്ച് യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡുകൾ സ്‌ഥാപിച്ചെങ്കിലും നേരത്തെ ഉണ്ടായിരുന്ന സീബ്രാലൈനുകൾ മായ്ക്കാത്തതാണു പ്രശ്‌നം. ആളുകൾ ഈ സീബ്രാ ലൈനിലൂടെ റോഡിന്റെ മധ്യഭാഗത്ത് എത്തിയാൽ തുടർന്ന് റോഡ് മുറിച്ചുകടക്കാൻ വഴിയില്ല.

റോഡ് പാതി മുറിച്ചുകടന്ന കാൽനടയാത്രക്കാർ ബാരിക്കേഡിനു സമീപം തടിച്ചുകൂടി നിൽക്കുമ്പോൾ ഇവർക്കു സമീപത്തുകൂടിയാണ് ബസുകളടക്കം ചീറിപ്പാഞ്ഞുപോകുന്നത്. ആകാശപ്പാത സ്ഥാപിച്ചിട്ട് ഒന്നര വർഷമായെങ്കിലും ഇത് റോഡ് മുറിച്ചുകടക്കുന്നതിനായി ഉപയോഗിക്കാൻ നഗരവാസികൾ ഇപ്പോഴും ശീലിച്ചിട്ടില്ല. പ്രതിദിനം 20,000 പേർ ഇത് ഉപയോഗിക്കുമെന്നായിരുന്നു സ്‌ഥാപിച്ച സമയത്തെ കണക്കുകൂട്ടലെങ്കിലും ഇപ്പോഴും 9000 പേർ മാത്രമേ ഒരു ദിവസം ഇത് ഉപയോഗിക്കുന്നൂവെന്ന് അമൃത് പ്രോജക്ട് കോ ഓർഡിനേറ്റർ രാഹുൽ വ്യക്തമാക്കി.


