
സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് നടൻ പ്രഭു ഗണേശൻ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്നും നടൻ കോടതിയെ അറിയിച്ചു.

മൂത്ത സഹോദരൻ രാംകുമാറിന്റെ മകനും ഭാര്യയും ചേർന്നു സിനിമാ നിർമാണത്തിനായി വായ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ, ടി നഗറിൽ ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ പ്രഭു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സഹോദരങ്ങൾ തമ്മിലുള്ള ധാരണപ്രകാരം ‘അണ്ണൈ ഇല്ലം’ ബംഗ്ലാവിന്റെ ഉടമ താനാണെന്നും രാംകുമാറിനു സ്വത്തിൽ അവകാശമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ബാധ്യത തന്റെ സ്വത്തുമായി ബന്ധിപ്പിക്കാനാകില്ലെന്നും പ്രഭു നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
രാംകുമാർ താങ്കളുടെ സഹോദരനല്ലേയെന്നും ഒരുമിച്ചല്ലേ ജീവിക്കുന്നതെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറിൽനിന്നു തുക തിരിച്ചു വാങ്ങിക്കൂടേയെന്നും ഇന്നലെ ഹർജി പരിഗണിക്കുന്നതിനിടെ കോടതി പ്രഭുവിനോടു ചോദിച്ചു. രാംകുമാർ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും നിർദേശം അംഗീകരിക്കാനാകില്ലെന്നും പ്രഭു മറുപടി നൽകി. ഹർജി വീണ്ടും 8നു പരിഗണിക്കും.