പ്രണയങ്ങൾ അതിർവരമ്പുകളില്ലാതെ പൂക്കുന്ന കഥകൾ അനവധി നമ്മൾക്കറിയാം. ജാതിയും, മതവും, ഭാഷയും, ദേശവും അങ്ങനെ അതിർവരമ്പുകളേതുമില്ലാതെ പ്രണയിക്കുന്നവർ പലപ്പോഴും പല പ്രതിസന്ധികളേയും അതിജീവിച്ചാണ് ഒന്നിക്കുക. എല്ലാ പ്രശ്നങ്ങളും പ്രതിബന്ധങ്ങളേയും കാലാതീതമായ തങ്ങളുടെ പ്രണയത്തിന്റെ സൗന്ദര്യത്താൽ അതിജീവിച്ചവരുടെ അനവധി കഥകളും നമ്മൾക്ക് സുപരിചിതമാണ്.
അത്തരത്തിൽ കാലചക്രത്തിന്റെ പ്രവാഹത്തിനിടയിൽ സുശക്തമായ പ്രണയത്താൽ ഒത്തുചേർന്ന മുമ്പോട്ടൊഴുകിക്കൊണ്ടിരുന്ന തങ്ങളുടെ മുത്തശ്ശനും മുത്തശ്ശിക്കും ചെറുമക്കളും മക്കളും നൽകിയ സമ്മാനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
ഗുജറാത്തിൽ നിന്നുള്ള ഈ ദമ്പതികളുടെ കഥയിങ്ങനെയാണ്. 1960 -കളിൽ പരസ്പരും അനുരക്തരായ ഹർഷും മൃദുവും നേരിടേണ്ടി വന്നത് ജാതിയുടെ മതിലുകളായിരുന്നു. ജൈനമതക്കാരനായ ഹർഷും ബ്രാഹ്മണ പെൺകുട്ടിയായ മൃദുവും തങ്ങളുടെ പ്രണയം സ്കൂൾ കാലഘട്ടത്തൽ കത്തുകളിലൂടെ കൈമാറി.
പ്രണയബന്ധം അറിഞ്ഞ വീട്ടുകാർ ജാതി എന്ന വിലങ്ങുതടിയുമായി എതിർപ്പുമായി എത്തി. ഒരുതരത്തിലും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാടിനു മുമ്പിൽ പ്രണയം അടിയറവു വെയ്ക്കാൻ ഇരുവരും തയ്യാറായില്ല. അവിടുന്ന് ഒളിച്ചോടി തങ്ങളുടേതായ കൊച്ചു ലോകം അവർ സൃഷ്ടിച്ചു. ഒരു വീടുണ്ടാക്കി. നിഷേധിക്കപ്പെട്ട ഇടങ്ങൾ പിന്നീട് അവർക്ക് സ്വാഗതമോതി. മക്കളും കൊച്ചുമക്കളും ഉണ്ടായി. 64 വർഷങ്ങൾ കഴിഞ്ഞു.
ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആഘോഷമായി വിവാഹം കഴിക്കാന സാധിക്കാഞ്ഞതിന്റെ വിഷമം. 64 -ാം വിവാഹ വാർഷികം വിവാഹം കഴിച്ചുതന്നെ ആഘോഷമാക്കി മാറ്റി. ലക്ഷങ്ങളാണ് ഇപ്പോൾ ഈ വിവാഹ വീഡിയോ കണ്ടിരിക്കുന്നതും സ്നേഹം അറിയിച്ചിരിക്കുന്നതും.