
ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയായ ശോഭനയുടെ 55-ാം ജന്മദിനമാണിന്ന്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.

1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ, ശോഭന എന്ന പേര് പ്രേക്ഷകരുടെ മനസ്സുകളിൽ പച്ചകുത്തിയതുപോലെ പതിയുകയായിരുന്നു.

അഴകും പ്രതിഭയും ഒത്തിണങ്ങിയ നായിക എന്ന രീതിയിൽ മാത്രമല്ല ശോഭന ശ്രദ്ധേയയാവുന്നത്, അപൂർവ്വസുന്ദരമായൊരു വ്യക്തിത്വം കൂടി അവർക്ക് അവകാശപ്പെടാനുണ്ട്. അഭിമുഖങ്ങളിലും മറ്റും വളരെ ഇന്റലിജന്റായും സുവ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്ന ഒരാൾ കൂടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ വിളിച്ചില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് നേരെ ചൊവ്വെയിൽ ജോണി ലൂക്കോസ് ചോദിച്ചപ്പോൾ, ചിലപ്പോൾ രാജ് കപൂർ വിളിച്ചേനെയെന്നാണ് ശോഭന ഉത്തരമേകിയത്.

മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി ശോഭന തിളങ്ങി. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ, ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. നാടോടിക്കാറ്റ്, മേലേപറമ്പിൽ ആൺവീട്, പവിത്രം, കമ്മീഷ്ണർ, പക്ഷേ, യാത്ര, ഇന്നലെ, മിന്നാരം, പപ്പയുടെ സ്വന്തം അപ്പൂസ്, ഹിറ്റ്‌ലർ, തേന്മാവിൻ കൊമ്പത്ത്, ചിലമ്പ്, മാനത്തെ വെള്ളിത്തേര്, സിന്ദൂരരേഖ, മഴയെത്തും മുൻപെ, അഗ്നിസാക്ഷി, മകൾക്ക്, തിര എന്നു തുടങ്ങി വരനെ ആവശ്യമുണ്ട് വരെയുള്ള ഒരുപിടി നല്ല ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു. പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയു

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.
