തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞുണ്ടായ ഒരാളെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ മുഹമ്മ സ്വദേശി പുളിമുട്ടികോളനി വീട്ടിൽ ആനന്ദനാണ് (40) നാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പാപ്പാനടക്കം നിരവധി പേർക്ക് പരിക്കുണ്ട്. പത്ത് കിലോമീറ്ററോളം ഓടിയ ആനയെ ഒരു മണിക്കൂറിന് ശേഷം കണ്ടാണശ്ശേരിയിലാണ് തളച്ചത്. ഇടഞ്ഞ ആന പാഞ്ഞടുക്കുന്നത് കണ്ട് എല്ലാവരും ഓടിയെങ്കിലും സുഖമില്ലാത്ത ആനന്ദിന് മാത്രം ഓടാനായില്ല. ആനന്ദനെ ആന തുമ്പി കൊണ്ട് തട്ടിയിട്ട ശേഷം രണ്ട് തവണ വയറിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിശദ വിവരങ്ങൾ ഇങ്ങനെ
ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ ഭഗവതി ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പിള്ളി ഗണേഷൻ എന്ന ആനയാണ് ഇടഞ്ഞത്. ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പാപ്പാൻമാർ ആനയെ കുളിപ്പിക്കുകയായിരുന്നു. ഈ സമയം പാപ്പാൻ രാജേഷിനെ ആന തുമ്പി കൊണ്ട് തട്ടി തെറിപ്പിച്ച് ഓടുകയായിരുന്നു. ഒരു കിലോമീറ്ററോളം ഓടിയ ആന കിഴക്കേത്തല റെയിൽവെ ഗേറ്റ് കടന്ന് തൊട്ടടുത്ത പറമ്പിൽ വിശ്രമിക്കുകയായിരുന്ന ആനന്ദനെ കുത്തി. പപ്പട കച്ചവടത്തിനെത്തിയവരും കൈ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 20 ഓളം വരുന്നവരും ആനന്ദനൊപ്പമുണ്ടായിരുന്ന നാടോടി സംഘവും മതിൽ ചാടി രക്ഷപെട്ടു. സുഖമില്ലാത്തതിനാൽ ഓടി രക്ഷപെടാൻ കഴിയാതിരുന്ന ആനന്ദനെ ആന തുമ്പി കൊണ്ട് തട്ടിയിട്ട ശേഷം രണ്ട് തവണ വയറിൽ കുത്തുകയായിരുന്നുവെന്ന് ബന്ധുവും ദൃക്സാക്ഷിയുമായ മല്ലിക പറഞ്ഞു. ആശുപത്രിയിലെത്തുമ്പോഴേക്കം മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
ആനന്ദനെ കുത്തിയ ശേഷവും ഓട്ടം തുടർന്ന ആനയെ, പരിക്കേറ്റ പാപ്പാൻ രാജേഷിന്‍റെ നേതൃത്വത്തിൽ 20 ഓളം വരുന്ന സംഘം നാല് മണിയോടെയാണ് തളച്ചത്. ഉടൻ തന്നെ ലോറിയിൽ കയറ്റി കൊണ്ടു പോയി. ആനയിടഞ്ഞതറിഞ്ഞ് നൂറ് കണക്കിന് പേർ തടിച്ചു കൂടി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഗുരുവായൂർ തൃശൂർ റോഡിൽ 10 മിനിട്ടോളം ഗതാഗതം തടസപെട്ടു. തിക്കിലും തിരക്കിലും പെട്ടാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. അനിഷ്ട സംഭവങ്ങളെ തുടർന്ന് ക്ഷേത്രത്തിൽ ആനയില്ലാതെ ഉത്സവ ചടങ്ങുകൾ പൂർത്തിയാക്കി.