വീടുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗ ശൂന്യമായ ഇലക്ട്രിക് – ഇലക്ട്രോണിക് മാലിന്യങ്ങൾ ഇനി ആർക്കും തലവേദനയാകില്ല. ഹരിത കർമ്മസേന മുഖേന
ഇ- മാലിന്യത്തിന് പണം നൽകി ശേഖരിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. നഗരസഭയ്ക്കൊപ്പം എരുമപ്പെട്ടി,തെക്കുംകര പഞ്ചായത്തുകളും ചേർന്നാണ് കേരളത്തിൽ ഈ പൈലറ്റ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഹരിത കർമ്മ സേന ശേഖരിച്ച ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. സംസ്ഥാനത്താകെ സമഗ്ര ഇ- വേസ്റ്റ് ശേഖരണ നയം സ്വീകരിക്കാനൊരുങ്ങുകയാണ് സർക്കാർ.
സമഗ്ര ഇ- വേസ്റ്റ് ശേഖരണ പദ്ധതിക്ക് ഫെബ്രുവരി 20 മുതൽ വടക്കാഞ്ചേരി നഗരസഭ തുടക്കം കുറിക്കും. ഇ- മാലിന്യങ്ങൾ കത്തിക്കുകയോ അംഗീകാരമില്ലാത്ത ഏജൻസികൾക്ക് നൽകുകയോ ചെയ്യുന്ന പ്രവണത ഇല്ലാതാക്കി കൃത്യമായ ഇ-മാലിന്യം സംസ്കരണം ചെയ്യുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഇ- വേസ്റ്റുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിൽ നിന്നും വരുന്ന മാലിന്യത്തിൻ്റെ അളവ് സാധാരണ മാലിന്യത്തിൻ്റെ ആറിരട്ടിയിലധികമായിരിക്കും. അംഗീകാരമില്ലാത്ത ഏജൻസികൾക്കോ വ്യക്തികൾക്കോ നൽകിയാൽ അവർക്കാവശ്യമായ ഭാഗങ്ങൾ എടുത്ത ശേഷം ബാക്കി ജലാശയങ്ങളിലേക്കോ പൊതു ഇടങ്ങളിലോ വലിച്ചെറിയപ്പെടുന്നു.
ഈ മാലിന്യങ്ങൾ മണ്ണിൽ ലയിക്കാതെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു.
കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതുമൂലം ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനാകും.
ഇ- വേസ്റ്റ് ശേഖരണത്തിന് മുന്നോടിയായി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് സമഗ്ര ഇ- മാലിന്യ സംസ്കരണ സംവിധാനത്തെ കുറിച്ച് ക്ലീൻ കേരള കമ്പനി മുഖേന ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.
ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ നിർവഹിച്ചു. വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ അധ്യക്ഷത വഹിച്ചു..സ്ഥിരം സമിതി അധ്യക്ഷരായ എ. . ജമീലാബി, സ്വപ്ന ശശി, കൗൺസിലർമാരായ എ. . അജി , കെ.എ. വിജീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൽ അക്ബർ, സി.ഡി.എസ്. ചെയർപേഴ്സൺ സിന്ദു പ്രകാശ്, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ സി. പി. കാർത്തിക ട്രെയിനിംഗിന് നേതൃത്വം നൽകി.