തൃശ്ശൂർ: തണ്ടപ്പേര് സർട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എ ജൂഡാണ് വിജിലൻസിൻ്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ തുകയുമായി പരാതിക്കാരൻ വില്ലേജ് ഓഫീസിൽ എത്തി. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു.
2022 ൽ കാസർകോട് വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ജൂഡിനെ വിജിലൻസ് പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ മാളയിലെ ഒരു വില്ലേജ് ഓഫീസിലേക്ക് മാറ്റി. അവിടെയും ഉദ്യോഗസ്ഥനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.ഇതിനിടെയാണ് ജൂഡ് പിന്നെയും പിടിലാകുന്നത്. ഇതോടെ ഒരു മാസത്തിനിടെ തൃശ്ശൂർ ജില്ലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിലായ വില്ലേജ് ഓഫീസർമാരുടെ എണ്ണം മൂന്നായി.
